മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയം; തിരുവങ്ങൂര്‍ കേരളാ ഫീഡ്‌സില്‍ നാളെ മുതല്‍ തൊഴിലാളി സമരം


കോഴിക്കോട്: കേരള ഫീഡ്‌സ് തിരുവങ്ങൂര്‍ ബ്രാഞ്ചില്‍ തൊഴിലാളിയായ വി.പി പ്രതീഷ് നാളെ മുതല്‍ സമരം ആരംഭിക്കും. ടണ്‍കണക്കിന് കാലിത്തീറ്റ നശിച്ച സംഭവത്തിന് പിന്നാലെ കരാര്‍ തൊഴിലാളിയെ പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളി സമരവുമായി രംഗത്തുവന്നത്.

ഇതുമായി ബന്ധപ്പെട്ട് സംയുക്ത തൊഴിലാളി സംഘടന നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങുന്നത്. പ്രദേശവാസികളെ അണിനിരത്തിയാകും സമരം. അതിനിടെ കമ്പനിക്കുള്ളില്‍ നടക്കുന്ന കെടുകാര്യസ്ഥതകള്‍ ഒന്നൊന്നായി നിരത്തി പ്രതീഷിന്റെ നേതൃത്വത്തില്‍ നവകേരള സദസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരം കൂടിയാണ് പുറത്താക്കല്‍ നപടിയിലേക്ക് എത്തിച്ചതെന്നാണ് വിവരം.

നിര്‍മ്മാണത്തിലെ അപാകതക്ക് കാരണമായ സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതിന് പകരം കരാര്‍ തൊഴിലാളികളെ ക്രൂശിക്കുന്ന നടപടി അനുവദിക്കില്ല. കമ്പനിക്കുള്ളിലെ കുത്തഴിഞ്ഞ അവസ്ഥക്ക് മാറ്റം വരുത്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

തൊഴിലാളി സമരത്തെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടില്ലെന്ന് സംഘടന നേതാക്കള്‍ വ്യക്തമാക്കി. അതേസമയം പ്രതീഷിനെ തിരിച്ചെടുത്തില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം. കാലിത്തീറ്റയുടെ നിര്‍മ്മാണ പിഴവ് പുറത്തായതോടെ, തൊഴിലാളി സമരം കാരണം സ്ഥാപനം അടച്ചുപൂട്ടി എന്ന് വരുത്തി തീര്‍ക്കാനാണ് ചില ലോബികള്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം.

ഈ സ്ഥാപനം അടച്ചുപൂട്ടുന്നത് നേരത്തെ കമ്പനിയുടെ ഭാഗമായിരുന്നവര്‍ പ്രവര്‍ത്തിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ സ്വകാര്യ കാലിത്തീറ്റ നിര്‍മ്മാണ കമ്പനികള്‍ക്ക് ഗുണം ചെയ്യും. അതിന് വഴങ്ങി കൊടുക്കില്ലെന്ന് തൊഴിലാളി നേതാക്കള്‍ വ്യക്തമാക്കി.

ചര്‍ച്ച നടക്കുന്നതിനിടെ കൊയിലാണ്ടി എംഎല്‍എ സ്ഥലത്തെത്തി. ചര്‍ച്ചയില്‍ സി.അശ്വിന് ദേവ് (സി.ഐ.ടി.യു) അനില്‍ കുമാര്‍ (ഐ.എന്‍.ടി.യു.സി) അഷ്‌റഫ് (എ.ഐ.ടി.യു.സി) മോഹനന്‍ (എച്ച്.എം.എസ്) എന്നിവരും മാനേജ്‌മെന്റ് തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.