ഇരട്ട സഹോദരങ്ങളായി ജനനം; കൂടപ്പിറപ്പിനോട് പതിവുപോലെ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ മകള്‍ മരണം തെരഞ്ഞെടുത്തത് എന്തിനെന്നറിയാതെ കുടുംബവും നാട്ടുകാരും; തുറയൂരിലെ പത്തൊമ്പതുകാരിയുടെ വിയോ​ഗത്തിൽ നടുക്കം മാറാതെ എഞ്ചിനിയറിം​ഗ് കേളേജിലെ സഹപാഠികളും


തുറയൂർ: ജനിച്ച നാൾ മുതൽ ഊണിലും ഉറക്കത്തിലുമെല്ലാമൊരുമിച്ചായിരുന്നവർ, മായ്ക്കാനാകാത്ത ശൂന്യത സൃഷ്ടിച്ച് അവൾ മടങ്ങിയപ്പോൾ തേങ്ങലടക്കാൻ കഴിയാതെ വിതുമ്പുകയാണ് പയ്യോളി അങ്ങാടിയിലെ എളാച്ചിക്കണ്ടി വീട്ടിലുള്ളവർ. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ നെെസയെയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളേജിലേക്ക് പോയ മകളുടെ വിയോ​ഗ വാർത്ത ഇനിയും ഉൾക്കൊള്ളാൻ സഹോദരിക്കോ മാതാപിതാക്കൾക്കോ കഴിഞ്ഞിട്ടില്ല.

മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഇരട്ട സഹോദരങ്ങളായി നെെയും സഹോദരി നേ​ഹയും ജനിക്കുന്നത്. അന്നുമുതൽ താങ്ങായും തണലായും എല്ലാറ്റിനും പരസ്പരം പിന്തുണയേകിയാണ് അവർ വളർന്നത്. പ്ലസ്ടു പഠനത്തിന് ശേഷം നെെസ എഞ്ചിനിയറിം​ഗ് ബിരുദം തിരഞ്ഞെടുത്ത് മണിയൂർ എഞ്ചിനിയറിം​ഗ് കോളേജിൽ ചേർന്നു. കീമിന്റെ എഞ്ചിനിയറിം​ഗ് -ഫാർമസി പരീക്ഷ ഇന്നലെയായിരുന്നു. ഇതിനായി പോയതായിരുന്നു സഹോദരി നേഹ. സഹോദരിക്ക് വിജയാശംസകളെല്ലാം നേർന്ന് സാധാരണപോലെ അവൾ കോളേജിലേക്ക് മടങ്ങി.

കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തി. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂമിന്റെ വാതിൽ പൊളിച്ച് നെെസയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളേജിൽ നിന്ന് തിരികെയെത്തി യൂണിഫോം പോലും മാറ്റാതെയാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. പത്തൊമ്പത് വയസുമാത്രമുള്ള നെെസ മരണത്തെ കൂട്ടുപിടച്ചതെന്തിനെന്ന് ആർക്കുമറിയില്ല. പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കുടുംബത്തോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും.

 

Summary: Engineering student from thurayoor commited suicide.