‘നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു, എല്ലാം ചെയ്‌തത് അയാളുടെ നിർദേശപ്രകാരം’; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലൈല


കൊച്ചി: ഇലന്തൂരിലെ നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് ഇക്കാര്യം സമ്മതിച്ചത്. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.

നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട് .

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി വന്നതോടെ ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി . പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

അതേസമയം, ഇലന്തൂർ സ്വദേശി ബേബിയാണ് പത്മയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തത്. മാലിന്യം നിക്ഷേപിക്കാൻ എന്ന വ്യാജേനയാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നും ബേബി പ്രതികരിച്ചു. നാല് അടി സമചതുരത്തിൽ കുഴിയെടുക്കണമെന്നായിരുന്നു ഭഗവൽ സിംഗ് പറഞ്ഞത്. രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തത്. ആയിരം രൂപ പ്രതിഫലം ലഭിച്ചു. ഭഗവൽ സിംഗും ലൈലയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.

Summary: Elanthoor Human sacrifice:  ‘After the human sacrifice the flesh of the slain was cut up and eaten, and all was done according to his instructions’; Laila with a shocking revelation in the interrogation