പഞ്ചാരിമേളത്തില്‍ മൂന്നും നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറി കന്നിക്കാര്‍; ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി കൊരയങ്ങാട് മഹാഗണപതി ക്ഷേത്ര സന്നിധിയിലെ വാദ്യകലാകാരന്മാരുടെ അരങ്ങേറ്റം


കൊയിലാണ്ടി: ആനന്ദലഹരി പകര്‍ന്ന് വാദ്യ-വാദന കലയില്‍ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി. പഞ്ചാരിമേളത്തില്‍ മൂന്നു, നാലും അഞ്ചും കാലങ്ങള്‍ കൊട്ടി കയറിയായിരുന്നു കന്നിക്കാരുടെ അരങ്ങേറ്റം.

കൊമ്പ്, ചെണ്ട എന്നിവയില്‍ പ്രശസ്തനായ കൊരയങ്ങാട് വാദ്യസംഘം കലാകാരനും നിരവധി ശിഷ്യ സമ്പത്തിനുടമയും പരിശീലകനുമായ കൊരയങ്ങാട് സാജുവിന്റെ ശിക്ഷണത്തില്‍ ചെണ്ടമേളം അഭ്യസിച്ചവരുടെയും കുറുംകുഴലില്‍ പ്രശസ്തനായ കാഞ്ഞിലശ്ശേരി അരവിന്ദിന്റെ കീഴില്‍ കുറുംകുഴല്‍ അഭ്യസിച്ചവരുടെയും അരങ്ങേറ്റവേദിയായിരുന്നു ആസ്വാദകരുടെ മനം കവര്‍ന്നത്. ചെണ്ടമേളത്തില്‍ 40 ഓളം പേരും, കുറുംകുഴലില്‍ ഏഴ് പേരുമാണ് കൊരയങ്ങാട് മഹാഗണപതി ക്ഷേത്രസന്നിധിയില്‍ വെച്ച് അരങ്ങേറ്റം കുറിച്ചത്.

അരങ്ങേറ്റത്തിന് മുമ്പ് ഗുരു കാരണവന്മാരുടേയും മുതിര്‍ന്ന ചെണ്ടമേള വിദ്വാന്മാരുടേയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാന്‍ കന്നിമേളക്കാര്‍ മറന്നില്ല. കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിന് കീഴിലെ ഒമ്പതാം ബാച്ചാണ് അരങ്ങേറ്റക്കാരായത്. ഒരു റിട്ട: യൂണിവേഴ്‌സിറ്റി ജീവനക്കാരനായ പിതാവിന് തന്റെ രണ്ട് മക്കളോടൊപ്പം ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരം കൈവന്നതും സദസ്സിന് കൗതുകം പകര്‍ന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്‌കൂളിനു വേണ്ടി ചെണ്ടമേളത്തില്‍ എ ഗ്രേഡും, ഒന്നാം സ്ഥാനവും നിലനിര്‍ത്തി വരുന്നതും കൊരയങ്ങാട് വാദ്യസംഘം വിദ്യാര്‍ത്ഥികളാണ്. മൂന്നാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികളടക്കം 55 വയസ് കഴിഞ്ഞവര്‍ വരെ അരങ്ങേറ്റത്തിലുണ്ടായിരുന്നു. ഇളം തലമുറക്കാരാടൊപ്പം ചെണ്ട ഗുരുക്കള്‍ ടി.ടി.ഷാജി, എസ്.ജി വിഷ്ണു, നിഖില്‍, ശ്രീഗേഷ് തുടങ്ങിയവരും മേളപ്രമാണിമാരായി. കൊമ്പ് പറ്റും, കുഴല്‍പറ്റും മേളത്തിന് അകമ്പടിയായി.