വിലങ്ങാടിനെ വിറപ്പിച്ച് ശക്തമായ ചുഴലിക്കാറ്റ്; പ്രദേശത്ത് വ്യാപക നാശം


വിലങ്ങാട്: അതിശക്തമായ ചുഴലിക്കാറ്റിനു സാക്ഷ്യം വഹിച്ച് വിലങ്ങാടിന്റെ പ്രഭാതം. പ്രദേശത്ത് വ്യാപക നാശമുണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണ് വിലങ്ങാട് മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്.

നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. റോഡുകളിലേക്കും മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. വിലങ്ങാട് പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.

അതേസമയം സംസ്ഥാനത്തിന്ന് മധ്യ-വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പത്ത് വരെയും, കര്‍ണാടക തീരങ്ങളില്‍ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഇന്ന് കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.