താമരശ്ശേരി,കൊടുളളി, വയനാട് കേന്ദ്രീകരിച്ച് നിരന്തരം മോഷണം; രണ്ട് പ്രതികള്‍ പിടിയില്‍


കുന്ദമംഗലം: നിരവധി പേരുടെ പണം പോക്കറ്റടിച്ച രണ്ട് പ്രതികള്‍ പിടിയില്‍. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത ഒരാളുടെ 14500 രൂപ കാണാതായതിനെ തുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബസ്സില്‍ നിന്നും ലഭിച്ച സി.സിടി.വി ദൃശ്യങ്ങളില്‍ ഇവര്‍ പോക്കറ്റടിച്ച് ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് പ്രതികളെ പിടികൂടിയത്.

താമരശ്ശേരി, കൊടുവള്ളി, വയനാട് കോഴിക്കോട് ഭാഗങ്ങളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറയുന്നു. തിരക്കുളള സ്ഥലങ്ങളില്‍ മോഷണം നടത്തുമ്പോള്‍ ബാഗ് ഉപയോഗിച്ച് മറച്ചുപിടിച്ചാണ് ഇവരുടെ മോഷണരീതിയെന്ന് പോലീസ് പറയുന്നു.

കുന്ദമംഗലം പ്രിന്‍സിപ്പല്‍ എസ്.ഐ സി. സനീത്, എസ്.ഐമാരായ വി.കെ. സുരേഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.