ഒരേ സമയം രണ്ട് ബാങ്കുകളിൽ നിന്ന്‌ പണം പിൻവലിച്ചതായി സന്ദേശം; വടകര സ്വദേശിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി


വടകര: വടകര സ്വദേശിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വടകര മയ്യന്നൂർ സ്വദേശി ഇബ്രാഹിമിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. വടകര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഞായറാഴ്ച 1.57 നാണ് എസ്ബിഐ വില്യാപ്പള്ളി ശാഖയിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നത്. അതേ സമയം തന്നെ ബാങ്ക് ഓഫ് ബറോഡയുടെ വടകര അടക്കാത്തെരു അതിൽ നിന്നും പണം നഷ്ടപ്പെട്ടതായി സന്ദേശം വന്നു. രണ്ടിടത്ത് നിന്നും 99,999 രൂപ വീതമാണ് നഷ്ടമായത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പണം തട്ടിയെടുത്ത ആളുടെ അക്കൗണ്ട് വ്യക്തമായി. ഇത് തുടർന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 65,000 രൂപ മരവിപ്പിച്ചു.

പിന്നീട് ഇബ്രാഹിം രണ്ട് ബാങ്കുകളിലും ചെന്ന് കാര്യങ്ങൾ ബാങ്ക് ജീവനക്കാരെ അറിയിച്ചു. എടിഎം കൗണ്ടറുകളിൽ ക്യാമറകൾ സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ നഗരത്തിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഈ രീതിയിലായിരിക്കാം ഇബ്രാഹിമിന്റെ പണം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ താൻ എടിഎം വഴി പണം പിൻവലിക്കാറില്ലെന്നും യു.പി.ഐ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്താറുള്ളത് എന്ന് ഇബ്രാഹിം പറയുന്നു.