കഞ്ചാവിന്റെ കുരു എണ്ണ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി വില്‍പ്പന; കോഴിക്കോട് ബീച്ചിലെ ജ്യൂസ് കടയ്‌ക്കെതിരെ കേസെടുത്തു


കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍പ്പന നടത്തിയ കടയ്‌ക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തു. കോഴിക്കോട് ബീച്ചിനടുത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ജ്യൂസ് കടയ്‌ക്കെതിരെയാണ് കേസെടുത്തത്.

എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കി വില്‍ക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് കടയില്‍ നിന്ന് ഹെംബ് സീഡ് ഓയിലും കഞ്ചാവ് കുരുവും ചേര്‍ത്ത 200 മില്ലിലിറ്റര്‍ ദ്രാവകം പിടികൂടിയിട്ടുണ്ട്.

സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നാണ് കഞ്ചാവിന്റെ കുരു കൊണ്ടു വരുന്നത്. ഇത്തരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നു. രാസപരിശോധനാ ഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും.

ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.