വാഹനത്തിന് മുകളിലേക്ക് കരിങ്കല്ല് വീണു; കോഴിക്കോട് സ്വദേശിയായ സൈനികന്‍ ഹിമാചല്‍പ്രദേശില്‍ മരിച്ചു



കോഴിക്കോട്: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ച് കോഴിക്കോട് സ്വദേശിയായ സൈനികന്‍ മരിച്ചു. ഫറോക്ക് ചുങ്കം കുന്നത്ത് മോട്ട വടക്കേ വാല്‍പറമ്പില്‍ അതിപറമ്പത്ത് പി.ആദര്‍ശ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം നാളെ വൈകുന്നേരത്തോടെ കണ്ണൂരില്‍ എത്തിക്കും.

കരസേന 425 ഇന്‍ഡിപെന്‍ഡന്റ് എഞ്ചിനിയറിങ് കമ്പനിയില്‍ സൈനികനാണ് ആദര്‍ശ്. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് മുകളില്‍ മലമുകളില്‍ നിന്നും കരിങ്കല്ല് വീഴുകയായിരുന്നു.

ആറ് മാസം മുമ്പാണ് ആദര്‍ശ് വിവാഹിതനായത്. മൂന്നുമാസം മുമ്പാണ് ഹിമാചലിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങള്‍: അക്ഷയ്, അനന്തു.