സന്തോഷത്തോടെ കഴിഞ്ഞിരുന്ന അച്ഛന്റെയും മക്കളുടെയും ചേതനയറ്റ ശരീരത്തിന് മുമ്പില്‍ നിറകണ്ണുകളോടെ നാട്; അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു


പയ്യോളി: മൂത്തമകള്‍ ഗോപിക നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയായ പാട്ടുകാരി, ബാല്യത്തിന്റെ കുസൃതികള്‍ വിട്ടുമാറാത്ത ഇളയകുട്ടി ജ്യോതിക, ഇരുവരുടെയും മൃതശരീരം അയനിക്കാട് കുറ്റിയില്‍പ്പിടികയിലെ തറവാട്ട് വീടിന് മുമ്പില്‍ എത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല.

ഇന്ന് ഉച്ചയോടെയാണ് സുമേഷിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അയനിക്കാട് എത്തിച്ചത്. തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം സുമേഷിന്റെ വീട്ടിലാണ് സംസ്‌കാരം നടന്നത്.

വ്യാഴാഴ്ച രാവിലെയാണ് അയനിക്കാട് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയത്. സുമേഷിനെ വീടിന് സമീപം ട്രെയിന്‍ തട്ടിയ നിലയിലും മക്കളായ ജ്യോതിക, ഗോപിക എന്നിവരെ വീടിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.


രണ്ട് വര്‍ഷം മുമ്പ് ഇവരുടെ അമ്മ കോവിഡ് വന്ന് മരിച്ചിരുന്നു. അച്ഛനും മക്കളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഭാര്യ മരിച്ചതിന് പിന്നാലെയുള്ള മാനസിക പ്രയാസങ്ങളും മറ്റുമാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.