ഇരുപത്തിയേഴുകാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാനായി കൊണ്ടുനല്‍കിയ പേരാമ്പ്ര സ്വദേശി അറസ്റ്റില്‍; കേസെടുത്തത് ഭാര്യയുടെ പരാതിയില്‍


പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ഷൈജല്‍(37) നെയാണ് പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റു ചെയ്തത്. ഈ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫി(35) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് അബ്ദുള്‍ ലത്തീഫ് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇയാളുടെ അടുത്തേക്ക് വാഹനത്തില്‍ എത്തിച്ച് നല്‍കുകയും മറ്റൊരിക്കല്‍ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ആഗസ്റ്റ് പതിനാലിന് ആശുപത്രിയില്‍ ഉമ്മയ്ക്കൊപ്പം ഡോക്ടറെ കാണാനായിപ്പോയ യുവതിയെ കാണാതായിരുന്നു. ഭര്‍ത്താവിന്റെ കൊടിയ പീഡനം കാരണം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയതായിരുന്നുവെന്നാണ് ആഗസ്റ്റ് 15ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി പറഞ്ഞത്. മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. അറസ്റ്റിലായ ഷൈജിലിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

summary: A native of Perampra was arrested for giving his 27-year-old wife to someone else for abuse