ഹൂദി വിമതർ ബന്ദിയാക്കിയ മേപ്പയ്യൂർ വിളയാട്ടൂർ മുട്ടപറമ്പിൽ ദിപാഷിൻന്റെ കുടുംബത്തിന് ആശ്വാസവുമായി ടി.പി രാമകൃഷ്‌ണൻ എം.എൽ.എ


പേരാമ്പ്ര: യു.എ.ഇ. ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂദി വിമതർ ബന്ദിയാക്കിയ ജീവനക്കാരിൽ ഉൾപ്പെട്ട മേപ്പയ്യൂർ വിളയാട്ടൂർ മുട്ടപറമ്പിൽ ദിപാഷിൻറെ മാതാപിതാകൾക്ക് ആശ്വാസവുമായി ടി.പി രാമകൃഷ്‌ണൻ എം.എൽ.എ എത്തി. യെമെന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദയ്ക്ക് സമീപത്തുനിന്നാണ് ദിപാഷ് ജോലിചെയ്യുന്ന റാബിയെന്ന കപ്പൽ ഇക്കഴിഞ്ഞ ജനുവരിയിൽ തീവ്രവാദികൾ തട്ടിയെടുത്തത്. ഇവരുടെ മോചനത്തിനായി സർക്കാർ തലത്തിൽ ഇടപെടലുണ്ടാവുമെന്ന് എം.എൽ.എ ഉറപ്പു നൽകി. മൂട്ട പറമ്പ് കേളപ്പന്റെയും ദേവിയുടെയും മകനാണ് ദിപാഷ്.

ദിപാഷ് ഉള്‍പ്പെടെ പതിനൊന്ന് ഇന്ത്യക്കാരെയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ യമനിലെ ഹൂദി വിമത വിഭാഗം ബന്ധികളാക്കിയത്. ദിപാഷിനോടൊപ്പം ബന്ധിയാക്കിയവരില്‍ ആലപ്പുഴ ഏവൂര് സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നി മലയാളികളുമുണ്ട്.

ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍ കമ്പനി ജീവനക്കാരനാണ്. രണ്ട് വര്‍ഷം മുമ്പാണ് മകന്‍ നാട്ടിലെത്തി തിരിച്ചു പോയതെന്ന് കേളപ്പനും ദേവിയും പറഞ്ഞു. മകനെ സുരക്ഷിതമായി മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.

ദിപാഷിനെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ഇതിനകം ഇന്ത്യന്‍ എംബസിയ്ക്കും, വിദേശകാര്യ മന്ത്രാലയത്തിനും തിരുവന്തപുരത്തെ നോര്‍ക്കാറൂട്ട്സിനും പരാതി നല്‍കിയിരുന്നു. കൂടാതെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, കെ.മുരളീധരന്‍ എം.പി, ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഇടപെട്ടാല്‍ മാത്രമേ തങ്ങളുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് ദിപാഷ് ബന്ധുക്കള്‍ക്കയച്ച് ശബ്ദ സന്ദേശത്തിലുളളത്.