പാറശ്ശാലയില്‍ അങ്കണവാടിയിലെത്തിയ മൂന്നരവയസ്സുകാരനെ അടിച്ചും നുള്ളിയും പരിക്കേല്‍പ്പിച്ചു; കരച്ചില്‍ ജലദോഷം കൊണ്ടെന്ന് മറുപടി: ആയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്


തിരുവനന്തപുരം: പാറശ്ശാലയില്‍ അങ്കണവാടിയിലെത്തിയ മൂന്നരവയസ്സുകാരനെ ആയ അടിച്ചും നുള്ളിയും പരിക്കേല്‍പ്പിച്ചു. കുട്ടിയെ പരിക്കേല്‍പ്പിച്ചതായി കാട്ടി രക്ഷിതാക്കള്‍ പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കുകി. സംഭവത്തില്‍ അങ്കണവാടി ആയ സിന്ധുവിന്റെ പേരില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു.

പാറശ്ശാല കാരോട് ചാരോട്ടുകോണം വാര്‍ഡിലെ അങ്കണവാടിയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. കുട്ടിയെ കൂട്ടാനായി അമ്മ അങ്കണവാടിയില്‍ എത്തിയപ്പോള്‍ കരഞ്ഞ് അവശനിലയിലായിരുന്നു കുട്ടി. എന്നാല്‍ അമ്മ കാര്യം തിരക്കിയപ്പോള്‍ കുട്ടിക്ക് ജലദോഷം ഉള്ളതിനാലാണ് കുട്ടി കരയുന്നതെന്നാണ് സിന്ധു പറഞ്ഞത്.

വീട്ടിലെത്തി കുട്ടിയുടെ വസ്ത്രം മാറുന്ന സമയത്താണ് കാലുകളിലുള്‍പ്പടെ അടിയും നുള്ളും കൊണ്ടുള്ള പാടുകള്‍ കാണുകയും രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ആയയുടെ ക്രൂരത കുട്ടി വെളിപ്പെടുത്തുകയുമായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊഴിയൂര്‍ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ആയ സിന്ധുവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

ആയയുടെ ക്രൂരതയ്ക്കിരയായ കുട്ടിക്ക് ഒരുവര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നെന്നും ശേഷം ചികിത്സ തുടരുകയാണെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.