നാടിന് തീരാനൊമ്പരമായി കക്കട്ടില്‍ മണിയൂര്‍ താഴെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; സംസ്‌കാരം ഇന്ന്


കക്കട്ടില്‍: നാടിന് തീരാദു:ഖമായി കക്കട്ടില്‍ മണിയൂര്‍ താഴെയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം. നടുവിലക്കണ്ടിയില്‍ ഷിബിന്റെ ഭാര്യ മുള്ളമ്പത്ത് സ്വദേശിനി വിസ്മയെയും(24) ഏഴുമാസം പ്രായമായ മകള്‍ ഹഷ്വികയെയും ഇന്നലെയാണ് വീടിനടുത്തുള്ള പൊതു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായുണ്ടായ രണ്ട് മരണത്തില്‍ നിന്നും നടുക്കം മാറാതെ കഴിയുകയാണ് പ്രദേശവാസികളും ബന്ധുക്കളും.

വീടിന് മുന്‍ വശത്തെ ജലനിധി പൊതു കിണറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറിന്റെ ഇരുമ്പ് വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത്.

കുറ്റ്യാടി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കുറ്റ്യാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തുകയും തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. സംഭവത്തില്‍ കുറ്റ്യാടി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.