കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും വേളം മണ്ഡലം ജനറല്‍ സെക്രട്ടറിയും; ഏവര്‍ക്കും പ്രിയങ്കരനായ വാര്‍ഡ് മെമ്പര്‍ വി.പി. സുധാകരന്റെ സംസ്‌കാരം നാളെ രാവിലെ


വേളം: കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ ഏവര്‍ക്കും പ്രിയങ്കരനുമായ വേളം ഗ്രാമ പഞ്ചായത്ത് അംഗം വി.പി. സുധാകരന്റെ വേര്‍പാടിന്റെ തീരാദുഃഖത്തിലാണ് നാടും നാട്ടുകാരും. രാഷ്ട്രീയ പ്രവര്‍ത്തനായിരുന്ന അദ്ദേഹം ആയഞ്ചേരി ചീക്കിലോട് യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു.

കോണ്‍ഗ്രസ് വേളം മണ്ഡലം ജനറല്‍ സെക്രട്ടറി, ചേരാപുരം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതില്‍ ശിവ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.


നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ വച്ചാണ് സംസ്‌കാരം. വേളം ഗ്രാമ പഞ്ചായത്ത് അംഗമായ വലിയപാതിരിക്കോട്ട് വി.പി. സുധാകരനെ (57) ഇന്ന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കനാലിലെ വെള്ളം വേളം പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും ആവശ്യാനുസരണം തുറന്ന് വിട്ടില്ലെന്നാരോപിച്ച് പ്രസിഡന്റുള്‍പ്പെടെയുള്ള പഞ്ചായത്തംഗങ്ങള്‍ ഇന്ന് രാവിലെ പേരാമ്പ്ര ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ അദ്ദേഹം പങ്കടുത്തിരുന്നു.

വേളം ഗ്രാമ പഞ്ചായത്തിലെ 17-ാം വാര്‍ഡായ പലോടിക്കുന്നിലെ മെമ്പറാണ് അദ്ദേഹം. മൃതശരീരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിന്നു.

ഭാര്യ: ഗിരിജ (ചേരാപുരം യുപി സ്‌കൂള്‍). മക്കള്‍: ഡോ. അനുഷ (ആയുര്‍വേദ ഡോക്ടര്‍), ആദര്‍ശ് (ഇന്‍ഫോസിസ് മൈസൂര്‍). മരുമകന്‍: വരുണ്‍ ദിവാകരന്‍ (സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബേങ്ക് കോഴിക്കോട്). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (റിട്ട: അധ്യാപകന്‍), പ്രഭാകരന്‍ (റിട്ട: എജീസ് ഓഫീസ് കോഴിക്കോട്).