കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കളിയാട്ടം കുറിച്ചു; ഇനി ഉത്സവനാളിനായുള്ള കാത്തിരിപ്പ്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കളിയാട്ടം കുറിച്ചു. പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ഇന്ന് പ്രഭാത പൂജയ്ക്കുശേഷം ഒമ്പതുമണിയ്ക്ക് ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ പ്രശ്‌നംവെച്ചാണ് തിയ്യതി കുറിച്ചത്.

കളിയാട്ടത്തിന്റെ തിയ്യതി ഇന്ന് അത്താഴപൂജയ്ക്ക് ശേഷം പ്രഖ്യാപിക്കും.അത്താഴപൂജയ്ക്കുശേഷം നട തുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം കളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിക്കുകയാണ് ചെയ്യുക.

മലബാറില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ വര്‍ഷാന്ത ഉത്സവമായ കളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് കുംഭമാസത്തിലും കളിയാട്ടം മീനമാസത്തിലുമാണ് നടത്തുന്നത്. ചേമഞ്ചേരിയിലെ പൊറ്റമ്മല്‍ കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്.

ഉത്സവം മീനമാസത്തില്‍ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.