വാഹനാപകടക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത വടകര സ്വദേശി മരിച്ചു; പോലീസ് മർദ്ദിച്ചെന്ന് ആരോപണം


വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. നഷ്ടപരിഹാരത്തെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ പോലീസെത്തിയാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്.

എന്നാൽ മദ്യപിച്ചെന്ന പേരിൽ എല്ലാവരെയും എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി.

സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീഴുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇയാളെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.