പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആക്രമണം; നാല് പേര്‍ക്ക് പരിക്ക്; പിന്നിൽ സംഘപരിവാറെന്ന് ആരോപണം


പേരാമ്പ്ര: പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മര്‍ദിച്ചു. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് സംഭവം.

സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ടു പേരടങ്ങുന്ന സംഘമെത്തി ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റത്തിലായി.തര്‍ക്കമായതോടെ ഇവരോടൊപ്പം കൂടുതല്‍പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതായും ദൃക്സാക്ഷികള്‍ പറയുന്നു. അക്രമിസംഘത്തിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ സംഘപരിവാറാണെന്നാണ് ആരോപണം.