ഖത്തറിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിയുൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം


കോഴിക്കോട്: പെരുന്നാൾ ആഘോഷിക്കാനായി പോയ മലയാളികൾക്ക് ഖത്തറിൽ ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയുൾപ്പെടെ മൂന്നു മലയാളികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.

കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35), തൃശൂര്‍ അകയിത്തൂര്‍ അമ്ബലത്തുവീട്ടില്‍ റസാറ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37) എന്നിവരാണ് മരിച്ചത്.

രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. രണ്ടു വാഹനങ്ങളിലായി ആറു പേരുണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ആലപ്പുഴ സ്വദേശി സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരുക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇവരുടെ വാഹനം മരുഭൂമിയിലെ കല്ലില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക വിവരം. അവധിയായതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം ആറു പേരും മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായി പെരുന്നാൾ ആഘോഷിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.

[bot1]