പന്തീരങ്കാവില്‍ ആളില്ലാത്ത വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷണം: മൂന്നര പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി


പന്തീരാങ്കാവ്: ആളില്ലാത്ത വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മൂന്നര പവനും ഏഴായിരം രൂപയും മോഷ്ടിച്ചു. മണക്കടവ് കുന്നംകുളങ്ങര – പുത്തൂര്‍മഠം റോഡില്‍ ചന്ദനാട്ട് പൊറ്റമ്മല്‍ മണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ മണി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തുറന്നനിലയില്‍ കണ്ടത്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവനോളം സ്വര്‍ണവും ഏഴായിരത്തോളം രൂപയുമാണ് നഷ്ടമായത്. നാല് പഴ്‌സുകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതേ അലമാരയില്‍ വേറെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായിട്ടില്ല.

റോഡിനോടുചേര്‍ന്നാണ് വീട്. ഭാര്യ ബന്ധുവീട്ടിലും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് ജീവനക്കാരനായ മകന്‍ ജോലിസ്ഥലത്തുമായിരുന്നു. പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയ ദാസിന്റെ നേതൃത്വത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തെ മറ്റൊരു വീട്ടില്‍ രണ്ടാഴ്ച മുമ്പ് മോഷണം നടന്നിരുന്നു. അന്ന് മൂന്ന് പവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിലെ പ്രതിയെയും പിടികൂടിയിട്ടില്ല.