കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു, പണം തട്ടി; കോഴിക്കോട് യുവതി ഉള്‍പ്പെടെ നാലംഗ സംഘം കസ്റ്റഡിയില്‍


കോഴിക്കോട്:  കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ കടം വാങ്ങിയ യുവതിയും മറ്റു നാലുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചിച്ച് അവശനാക്കി പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം നാല് പേർ അറസ്റ്റിലായി. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി ബേപ്പൂർ ബി സി റോഡ് ശ്രീസായിയിൽ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങന്‍റകത്ത് പ്രനോഷ് (26),  ബേപ്പൂർ മാണിക്കോത്ത് പറമ്പ് ചേക്കിന്‍റകത്ത് സുഹൈൽ  (24), വെസ്റ്റ് മാഹി തായാട്ടിൽ അഖിനേഷ് എന്ന അപ്പു (26) എന്നിവരാണ് ബേപ്പൂരില്‍ അറസ്റ്റിലായത്.

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജ തന്‍റെ ഫ്ലാറ്റിലേക്ക്  വിളിച്ച് വരുത്തി മർദ്ദിച്ചു എന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിൽ നിന്ന്  ശ്രീജ 6,500 രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും നൽകിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം രാവിലെ പണം തിരികെ തരാമെന്ന് പറഞ്ഞ് യുവാവിനെ ശ്രീജയുടെ ബി സി റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.യുവാവ് എത്തിയതിന് പിന്നാലെ ഫ്ലാറ്റിലെത്തിയ മറ്റ് പ്രതികള്‍ പരാതിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കൊപ്പം നിർത്തി വീഡിയോയും ഫോട്ടോയും എടുക്കുകയും ചെയ്തതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പണം വീണ്ടും തിരികെ ചോദിച്ചാല്‍ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവാവിന്‍റെ പക്കലുണ്ടായിരുന്ന 2,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാളെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു.  യുവാവ് ബഹളം വച്ചപ്പോൾ പുറത്ത് വിടുകയായിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും കോഴിക്കോട് കോടതി റിമാൻഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാളെ  കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.