ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കാണെന്നു പറഞ്ഞു ബൈക്കില്‍ കയറ്റി കൊണ്ടുപോകും, മുന്‍കൂട്ടി കണ്ടുവച്ച ആളില്ലാത്ത ജോലി നടക്കുന്ന ബില്‍ഡിങ്ങില്‍ എത്തിച്ച് തന്ത്രപൂര്‍വ്വം മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യും; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍


താമരശേരി: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടു പോയി മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവിനെ താമരശേരി പോലീസ് പിടികൂടി. പൂനൂര്‍ പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍(23)ആണ് താമരശേരിയില്‍ വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്നും അറസ്റ്റിലായത്. താമരശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ ചോദ്യം ചെയ്തതില്‍ താമരശേരി, കൊടുവള്ളി, പൂനൂര്‍, ഓമശേരി എന്നിവിടങ്ങളില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളെ കവര്‍ച്ച നടത്തിയതായി ഇയാള്‍ സമ്മതിച്ചു. രാവിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിക്കായി കേന്ദ്രീകരിക്കുന്ന ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും മറ്റും എത്തി ജോലിക്കാണെന്നു പറഞ്ഞു ബൈക്കില്‍ കയറ്റി കൊണ്ടുപോയി മുന്‍കൂട്ടി കണ്ടുവച്ച ഏതെങ്കിലും ആളില്ലാത്ത ജോലി നടക്കുന്ന ബില്‍ഡിങ്ങില്‍ എത്തിച്ച് തന്ത്രപൂര്‍വ്വം മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്തു രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ കവര്‍ച്ചക്കിരയായ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ പരാതികളുമായി എത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.

കവര്‍ച്ച നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രജിസ്ട്രേഷന്‍ ഉള്ള ബൈക്ക് കവര്‍ച്ചക്ക് ഉപയോഗിച്ചതായി കണ്ടെത്തി. കവര്‍ച്ചക്ക് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രതി പാലക്കാട് നിന്നും മോഷണം നടത്തിയതാണെന്ന് സമ്മതിച്ചു. മുന്‍പ് ഇയാള്‍ വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തോളം മോട്ടോര്‍ സൈക്കിളുകള്‍ മോഷണം നടത്തിയ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്.

കവര്‍ച്ചക്ക് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളിനെ കുറിച്ചും മൊബൈല്‍ ഫോണുകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ പൂനൂരിലുള്ള മൊബൈല്‍ ഷോപ്പുകളില്‍ വില്‍പ്പന നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) റിമാന്‍ഡ് ചെയ്തു.