തീരാദു:ഖമായ് നിഹാല്‍; കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന പതിനൊന്നുകാരന്റെ ഖബറടക്കം ഇന്ന്; വിദേശത്തുള്ള ഉപ്പ നാട്ടിലേക്ക് തിരിച്ചതായ് വിവരം


കണ്ണൂര്‍: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിന്റെ ഖബറടക്കം തിങ്കളാഴ്ച്ച നടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വിദേശത്തുള്ള ഉപ്പ നൗഷാദ് മകന്റെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് നിഹാലിനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് മുന്നൂറ് മീറ്ററോളം അകലെ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി.

വലിയ മുറിവുകളോടെ ചോര വാര്‍ന്ന നിലയിലായിരുന്നു വീട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കുട്ടി. ബോധരഹിതനായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവുനായ്ക്കള്‍ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ നായ്ക്കള്‍ ആക്രമിക്കുന്നത് ആരും കണ്ടിരുന്നില്ല. സംസാരിക്കാന്‍ സാധിക്കാത്ത കുട്ടിയായിരുന്നതിനാല്‍ തന്നെ കരയാനോ ബഹളം വയ്ക്കാനോ കുട്ടിക്ക് സാധിച്ചു കാണില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുട്ടി വീടിന്റെ ഗെയ്റ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചത്. കുട്ടി ഗെയ്റ്റ് തുറന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പ്രദേശത്തെ ആളൊഴിഞ്ഞ വീടിന് സമീപം ചപ്പുചവറുകള്‍ക്കിടയിലാണ് കുട്ടി കിടന്നിരുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ തുടയുടെ ഭാഗമെല്ലാം നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. നിലവില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം.

മുഴപ്പിലങ്ങാട് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നത് കാലങ്ങളായി ഉയര്‍ന്നു വരുന്ന പരാതിയാണ്. നാട്ടുകാര്‍ നിരവധി തവണ പരാതിയുയര്‍ത്തിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിഹാലിന്റെ മരണത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.