സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം


റിയാദ്: ബഹ്റൈനിൽ സന്ദർശന വിസ പുതുക്കാൻ  പോയി മടങ്ങുന്ന വഴിയില്‍ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് യുവതി മരിച്ചു. റിയാദിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ മരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി.

ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാൻ, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവർക്കാണ് പരിക്കേറ്റിട്ടുണ്ട്. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റിയാദിൽനിന്ന് 70 കിലോമീറ്റർ അകലെ അൽഖർജിന് സമീപം സഹന എന്ന സ്ഥലത്തു നിന്നാണ് ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണമായ അപകടം നടന്നത്. ഖമറുനിസ്സ സംഭവസ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. മുഹമദലി – സീനത്ത് ദമ്പതികളുടെ മകളാണ് ഖമറുന്നിസ. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കൾ കൂടി ഇവര്‍ക്കുണ്ട്. ഇവർ നാട്ടിലാണ്. സഹനയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയപ്പോഴാണ് അപകടെ ജീവനെടുത്തത്.

വിസ പുതുക്കണമെങ്കിൽ രാജ്യത്തിന്റെ പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവർ ദമ്മാം കോസ്വേ വഴി ബഹ്റൈനിൽ പോയി മടങ്ങിയത്. അപകടത്തിലകപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും മൃതദേഹം നടപടിക്രമം പൂർത്തീകരിച്ച് നാട്ടിലേക്ക് അയക്കാനും അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങ്, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങ് ഭാരവാഹികൾ തുടങ്ങിയവര്‍ രംഗത്തുണ്ട്.