‘കല്ലിടാനെത്തിയാല്‍ തടയും’ കെ.റെയിലിനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ജനകീയ സമര സമിതി



കൊയിലാണ്ടി: കെ.റെയില്‍ പദ്ധതിക്കായി കൊയിലാണ്ടി മേഖലയില്‍ അതിര്‍ത്തി കല്ല് സ്ഥാപിക്കാനെത്തിയാല്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് തടയാന്‍ കെ.റെയില്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ തീരുമാനം. കോരപ്പുഴ മുതല്‍ മൂരാട് ഭാഗം വരെ കെ.റെയില്‍ കടന്നു പോകാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കല്ലിടല്‍ തടയുമെന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ ചെയര്‍മാന്‍ ടി.ടി. ഇസ്മയില്‍ പറഞ്ഞു. കെ.റെയില്‍ വിരുദ്ധ സമര സമിതി കാട്ടില പീടികയില്‍ നടത്തുന്ന സത്യാഗ്രഹം 537 ദിവസം പിന്നിട്ടു.
കൊയിലാണ്ടി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പയറ്റു വളപ്പില്‍, കൊരയങ്ങാട്, കൊയിലാണ്ടി ടൗണ്‍, മാരാമുറ്റം, കൊല്ലം എന്നി പ്രദേശങ്ങളെ മുറിച്ചാണ് കെ.റെയില്‍ കടന്നു പോകുകയെന്നാണ് മനസ്സിലാകുന്നത്. കൊയിലാണ്ടിയില്‍ ഒരു തരത്തിലും കെ.റെയില്‍ പദ്ധതിയ്ക്ക് കല്ലിടാന്‍ അനുവദിക്കില്ലെന്ന് 33 വാര്‍ഡ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ മനോജ് പയറ്റു വളപ്പില്‍, കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കൊയിലാണ്ടി ചെയര്‍മാന്‍ സുകുമാരന്‍ മാസ്റ്റര്‍, കണ്‍വീനര്‍ കെ എസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. മൂടാടി, നന്തി, തിക്കോടി ഭാഗങ്ങളില്‍ ശക്തമായ സമരമാണ് ആസൂത്രണം ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.