ശാരീരികമായി ഉപദ്രവിച്ചു, പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു; എല്‍ദോസ് കുന്നപ്പളളി എം.എല്‍.എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ മൊഴി


തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ മൊഴി. പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് യുവതി കോടതി മുമ്പാകെ അറിയിച്ചത്.

കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പള്ളിയും യുവതിയും കോവളത്തെത്തിയിരുന്നു. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നടക്കം സമ്മര്‍ദ്ദമുണ്ടായെന്നും യുവതി ആരോപിച്ചു.

കാറിനുള്ളില്‍ വെച്ചാണ് എല്‍ദോസ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും യുവതി വ്യക്തമാക്കി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നിരുന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയും ഇന്നലെ വൈകീട്ട് യുവതി കോവളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു. എം.എല്‍.എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പൊലീസിനെ അറിയിച്ചു. കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും യുവതി ഹാജരായി.