‘ആദ്യം കുറച്ച് രൂപ നല്‍കി പിന്നീട് പി.കെ.കൃഷ്ണദാസിന്റെ പരിപാടിക്കെന്നും പറഞ്ഞ് റസീറ്റില്ലാതെ 25,000 രൂപ വാങ്ങി അങ്ങനെ പല തവണകളായി ഒരു ലക്ഷത്തി പത്തായിരം രൂപ വാങ്ങി, കഴിഞ്ഞ ദിവസം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വീണ്ടും ഒന്നരലക്ഷം കൂടെ കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു’; പാലേരി സ്വദേശി പ്രജീഷിന്റെ ശബ്ദസന്ദേശം പുറത്ത്, പേരാമ്പ്ര ബി.ജെ.പിയില്‍ ചേരിപ്പോര്


പേരാമ്പ്ര: പേരാമ്പ്രയില്‍ ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്ങളി. ആര്‍.എസ്.എസ് പ്രവര്‍ത്തകനും മുന്‍ ബി.ജെ.പി നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി നേതാക്കള്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ പേരിലാണ് കൈയ്യാങ്കളി നടന്നത്. നേതാക്കള്‍ പണം വാങ്ങിയെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രജീഷിന്റെ ശബ്ദസന്ദേശവും സി.സി.ടി.വി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബി.ജെ.പി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ പ്രജീഷില്‍ നിന്നും വാങ്ങിയതായാണ് ആരോപണം. ശബ്ദ സന്ദേശത്തില്‍ പ്രജീഷില്‍ നിന്നും വിവിധ തവണകളായി ബി.ജെ.പി നേതാക്കള്‍ പണം വാങ്ങിയതായി പ്രജീഷ് പറയുന്നു.

‘ആദ്യം കുറച്ച്  രൂപ നല്‍കി അതിനുശേഷം പി.കെ കൃഷ്ണ ദാസിന്റെ പരിപാടിക്കെന്നും പറഞ്ഞ് റസീറ്റില്ലാതെ 25000 രൂപ വീണ്ടും വാങ്ങി. പിറ്റേ ദിവസം വീണ്ടും 25000 രൂപ ആവശ്യപ്പെട്ടു. പിന്നെ കല്ലോടുള്ള കുട്ടികളെ വയനാട്ടിലേക്ക് കൊണ്ടു പോവണമെന്ന് പറഞ്ഞ് ബസ്സില്‍ പോവുന്നതിന്റെ ചെലവിലേക്കായി 10000 രൂപ വാങ്ങി അങ്ങനെയാണ് ഒരുലക്ഷത്തി പത്തായിരം രൂപ കൊടുക്കുന്നത്. അതിനു ശേഷം കഴിഞ്ഞ ദിവസം വീണ്ടും ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ്  ഒന്നര ലക്ഷം കൂടെ കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.’ ഇതാണ് ശബ്ദ സന്ദേശത്തില്‍ പ്രജീഷ് പറയുന്നത്. ഇത് നല്‍കില്ലെന്ന് പറഞ്ഞതിനു പിന്നാലെ പെട്രോള്‍ പമ്പ് നിര്‍മ്മാണം നേതാക്കളിടപെട്ട് തടഞ്ഞതായാണ് പരാതി.

ഇതിനെത്തുടർന്ന് പേരാമ്പ്രയില്‍ ചേര്‍ന്ന ബി.ജെ.പി പേരാമ്പ്ര മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പണം വാങ്ങിയത് ചോദ്യം ചെയ്‌തെത്തിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതാക്കളെ കൈയേറ്റം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതായാണ് വിവരം. ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍, സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. മൂന്ന് മാസം മുമ്പ് പാര്‍ട്ടി ഫണ്ടിലേക്ക് 25000 രൂപ പ്രജീഷില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രജീഷ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ പ്രതികരണം.