കണ്ണൂരിലെ ക്ഷേത്രോത്സവത്തിലെ കലശം വരവിൽ പി ജയരാജന്റെ ചിത്രം, വിവാദം പുകയുന്നു; രാഷ്ട്രീയവൽക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം


കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ വിവാദമായി പി.ജയരാജന്റെ ചിത്രം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് മറ്റ് ചിത്രങ്ങളോടൊപ്പം പി.ജയരാജന്റെ ചിത്രവും ഇടം പിടിച്ചത്. വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് ഈ വിഷയത്തില്‍ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു.
കതിരൂർ കൂർമ്പക്കാവ് ഉത്സവ താലപ്പൊലി ഘോഷയാത്രക്കിടെയുള്ള കലശം വരവിലാണ് പാട്യം നഗറിലെ സി.പി.ഐ.എം അനുഭാവികൾ പി.ജയരാജന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്. വ്യക്തി ആരാധന വിവാദത്തിൽ പെട്ട് മുന്‍പും പാർട്ടിയിൽ വലിയ പ്രതിസന്ധി നേരിട്ട് താക്കീതും മറ്റു നടപടികളുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്ന നേതാവാണ് പി.ജയരാജന്‍.
ഇതിന് പിന്നാലെയുണ്ടായ ഇപ്പോഴത്തെ കലശം വരവ് വിവാദത്തില്‍ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത് വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ടാണ്. പി.ജയരാജനെ പേരെടുത്ത് പരാമര്‍ശിക്കാതെ ഇത്തരമൊരു കാര്യത്തില്‍ നേതാക്കളുടെ ചിത്രങ്ങളൊക്കെ വരുന്നത് ഉചിതമല്ലെന്നും എം.വി.ജയരാജൻ വിശദീകരിച്ചു.