പ്ലാസ്റ്റിക് കവറില്‍ അഞ്ചു കഷ്ണങ്ങളായി ആനക്കൊമ്പ്; കോഴിക്കോട് യുവാവ് പിടിയില്‍


കോഴിക്കോട്: ആനക്കൊമ്പ് കഷ്ണങ്ങളുമായി കോഴിക്കോട് യുവാവ് അറസ്റ്റില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്തിനെയാണ്(35) ഇന്നലെ വൈകുന്നേരം 3മണിക്ക് പോലീസ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് വനം വകുപ്പിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഫ്ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളില്‍ നിന്നും ചറു കഷ്ണങ്ങളായി മുറിച്ച ആനക്കൊമ്പ് കണ്ടെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറില്‍ അഞ്ചു കഷ്ണങ്ങളായിട്ടാണ് ആനക്കൊമ്പുണ്ടായിരുന്നത്.

ആനക്കൊമ്പ് കോഴിക്കോടുള്ള ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയില്‍ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതാണ് എന്നാണ് ശരത് പോലീസിനോട് പറഞ്ഞത്. എന്നാല്‍ സുഹൃത്തിന് ആനക്കൊമ്പ് എവിടെ നിന്നും കിട്ടി എന്നത് വ്യക്തമല്ല. ശരത് ഇടനിലക്കാരക്കാരനാണെന്നാണ് വിവരം. താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ മാസം വയനാട്ടില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്നും ആനപ്പല്ല് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.