മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നു; ചെങ്ങോട്ടുകാവ് സ്വദേശിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തടവും പിഴയും


കൊയിലാണ്ടി: മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുന്ന കേസില്‍ ചെങ്ങോട്ടുകാവ് സ്വദേശിയടക്കമുള്ള പ്രതികള്‍ക്ക് പിഴയും കഠിന തടവും. ചെങ്ങോട്ടുകാവിലെ എടക്കുളം മാളിയേക്കല്‍ വീട്ടില്‍ മുര്‍ഷിദ് (28), വെസ്റ്റ്ഹില്‍ വസന്ത് നിവാസില്‍ നിമേഷ് (27) എന്നിവര്‍ക്കാണ് വടകര കോടതി ശിക്ഷ വിധിച്ചത്. ആറുമാസം തടവിനും 10,000രൂപ പിഴയടക്കാനുമാണ് വിധി.

മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട നൈട്രോ സെപാം ഗുളികകള്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കേസിലാണ് വിധി. 480ഓളം ഗുളികകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എക്‌സൈസ് ഇന്‍സ്‌പെപെക്ടര്‍ പി.സജിത്ത് കുമാറും പാര്‍ട്ടിയുമായിരുന്നു പ്രതികളെ പിടികൂടിയത്. അസി.എക്‌സൈസ് ഇന്‍പ്പെക്ടര്‍മനോഹരന്‍, കെ.സി.കരുണന്‍, മനോഹരന്‍, അജയ്കുമാര്‍, സിഇഒ വിപിന്‍, എക്‌സൈസ് ഇന്‍സ്റ്റിടര്‍ മധുസൂദനന്‍, ടി.ഷൈജു തുടങ്ങിയവരാണ് കേസന്വേഷിച്ച് പ്രതികളെ കണ്ടെത്തിയത്. കൊയിലാണ്ടി നഗരത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് എക്‌സൈസ് ഓഫീസര്‍ അറിയിച്ചു.