കോഴിക്കോട് റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തിയ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് സൗദിയില്‍ നിന്ന്


കോഴിക്കോട്: വൈത്തിരി ‘ജംഗിള്‍ പാര്‍ക്ക്’ റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനി അറയ്ക്കല്‍ അബ്ദുല്‍ കരീമിനെ(52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. സംഭവത്തിന് 17 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. മലപ്പുറം മോങ്ങം സ്വദേശി താമരശ്ശേരി കോരങ്ങാട് എളമ്പിലക്കാട് മുഹമ്മദ് ഹനീഫ മക്കാട്ടിന്‍(46) ആണ് അറസ്റ്റിലായത്.

സൗദിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ക്രൈംബ്രാഞ്ച് റേഞ്ച് എസ്.പി. കെ.കെ.മൊയ്തീന്‍ കോയയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാള്‍ക്കായി അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടുകയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വ്യാജ പാസ്‌പോര്‍ട്ടില്‍ 2022 നവംബറില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു.

അബ്ദുല്‍ കരീം കൊലക്കേസിലെ 11 പ്രതികളില്‍ ഒരാള്‍ മരണപ്പെടുകയും ഏഴ് 7 പേരെ നേരത്തേ വിചാരണക്കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. രണ്ടു പ്രതികളെ വിടുകയും ചെയ്തിരുന്നു.