‘ഡിവൈഎഫ്ഐ നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞത് നഗരത്തിൽ തന്നെ’, അന്വേഷണം തൃപ്തികരമല്ല എന്ന് മര്‍ദനമേറ്റവര്‍ ഹൈക്കോടതിയില്‍; കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികൾ കീഴടങ്ങി


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഇന്ന് കീഴടങ്ങിയ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കള്‍ ഒളിവിൽ കഴിഞ്ഞത് കോഴിക്കോട് നഗരത്തിൽ തന്നെ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് തള്ളിയിരുന്നു.

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മര്‍ദ്ദനമേറ്റവര്‍ നടത്തുന്നത്. പൊലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി മര്‍ദനമേറ്റ ശ്രീലേഷ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മര്‍ദനമേറ്റവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഗുണ്ടാവിളയാട്ടം നടത്തിയത്. മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാദ്ധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ പ്രധാനി കെ അരുണ്‍ ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ്.

ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ അരുണ്‍ ആരോഗ്യ വകുപ്പിന് കീഴില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടുവണ്ണൂര്‍ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായി വര്‍ഷങ്ങളായി ജോലി ചെയ്തു വന്ന വ്യക്തിയാണ്. എന്നാല്‍ ആറ് മാസമായി അരുണ്‍ ജോലിക്ക് വരുന്നില്ലെന്നാണ് മാനേജരുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ പട്ടികയില്‍ നിന്ന് അരുണിന്റെ പേര് നീക്കിയിട്ടില്ലെന്നും മാനേജര്‍ വ്യക്തമാക്കി.