ഹോം നഴ്‌സിങ് സ്ഥാപനമെന്ന പേരില്‍ കോഴിക്കോട് നടത്തിയത് വേശ്യാലയം: മുന്‍സൈനികനായ കക്കോടി സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പൊലീസെത്തിയത് ഇടപാടുകാരെന്ന വ്യാജേന


കോഴിക്കോട്: നഗരത്തില്‍ കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം വേശ്യാലയം നടത്തിയ റിട്ട.മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍. കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ(71)യാണ് ഇന്നലെ കസബ പൊലീസ് അറസ്റ്റ് ചെയതത്. ഇയാള്‍ക്കൊപ്പം ഇടപാടുകാരനായെത്തിയ കൊമ്മേരി സ്വദേശി താജുദ്ധീന്‍ (47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.

ഫ്രന്റ്സ് സെക്യൂരിറ്റി ഗാര്‍ഡ് എന്ന സ്ഥാപനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഹോം നഴ്‌സിങ് സ്ഥാപനമെന്ന രീതിയിലായിരുന്നു നടത്തിപ്പ്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി പൊലീസ് ഇവിടം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിരവധി സ്ത്രീകളും പുരുഷന്മാരും ഇവിടെ വന്നു പോകുന്നതായി കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് പരിശോധന നടത്തിയത്. ഇടപാടുകാരെന്ന വ്യാജേനെ സ്ഥലത്തെത്തിയ പൊലീസിനെ തിരിച്ചറിയാതെ ഇഷ്ടപ്പെട്ട സ്ത്രീകളെ തെരഞ്ഞെടുക്കാന്‍ പ്രതി പൊലീസുകാര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. ഇതോടെയാണ് മൂന്നു മുറികളിലായി അഞ്ചോളം സ്ത്രീകളെ പാര്‍പ്പിച്ച് പണം ഈടാക്കുന്ന വിവരം പൊലീസിന് ബോധ്യമായത്. തുടര്‍ന്നാണ് ടൗണ്‍ എ.സി.പി. ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.

വീടുടമസ്ഥനായ പ്രതി പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് ഇടപാടുകാരെ പണം ഈടാക്കി മുറിയിലേക്ക് കടത്തി വിടുന്നതാണ് രീതി. 1500 രൂപയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത്.

summary: Kozhikode ran a brothel in the name of a home nursing facility