ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ക്ക് വിലക്ക്; വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍.ഐ.ടി


കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ വിലക്കി വിചിത്ര സര്‍ക്കുലര്‍. ക്യാംപസില്‍ എവിടെയും പരസ്യ സ്‌നേഹ പ്രകടനങ്ങള്‍ പാടില്ലെന്നാണ് സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ.ജി.കെ രജനീകാന്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

‘പൊതുഇടത്തിലെ സ്‌നേഹ പ്രകടന’വും ‘സ്വകാര്യ പ്രവൃത്തി’കളും സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഇത് മറ്റുള്ളവരെ പല തരത്തില്‍ ബാധിക്കുമെന്നും പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീനിന്റെ സര്‍ക്കുലര്‍. ഏതു തരത്തില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാനും നടപടിയെടുക്കാനും കഴിയും വിധമാണ് ഇതിലെ പരാമര്‍ശങ്ങള്‍.

1 ‘പൊതു ഇടങ്ങളിലെ സ്‌നേഹപ്രകടനം മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയും നാണക്കേടും ഉണ്ടാക്കും. ഇത് പ്രതികൂലവും വിദ്വേഷകരമായ അന്തരീക്ഷത്തിലേക്ക് നയിക്കാം.
2 ‘ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ അവരുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കും.’- തുടങ്ങിയ വാദങ്ങളാണ് മെയിലില്‍ ഡീന്‍ നിരത്തുന്നത്.

എല്ലാ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സ്ഥാപനത്തിന് കര്‍ശനമായ നയങ്ങളുണ്ട്. ഇതിന്റെ ലംഘനം അച്ചടക്ക നടപടിക്ക് കാരണമാകും എന്നാണ് വിശദീകരണം. സര്‍ക്കുലറിനെതിരെ ക്യാംപസില്‍ രൂക്ഷമായ പ്രതികരണമുയര്‍ന്നു. സദാചാര പൊലീസിങ് മനോഭാവമാണ് സര്‍ക്കുലര്‍ വെളിപ്പെടുത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.