കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്; അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തി


കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കണ്ടെത്തല്‍. സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുകയായിരുന്നു. കണ്ണൂര്‍ ആര്‍.ടി.ഒ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് കാറില്‍ തീപിടിച്ചത്. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ് ഉണ്ണികൃഷ്ണനു പുറമെ എം.വി.ഐ മാരായ പി.വി ബിജു, ജഗന്‍ലാല്‍ എന്നിവരാണുണ്ടായിരുന്നത്. സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ അപകടത്തിനിടയായ കാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു.

ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി പ്രജിത്ത് , ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.