ആഘോഷത്തിന്റെയും മത്സരത്തിന്റെയും അഞ്ചു നാളുകള്‍; കടത്തനാടിന്റെ ഹൃദയഭൂമിയില്‍ സര്‍ഗ്ഗ വസന്തം തീര്‍ത്ത ജില്ലാ യുവജനോത്സവത്തിന് സമാപനം


വടകര: വടക്കന്‍പാട്ടിന്റെയും കളരിപ്പയറ്റിന്റെയും നാടായ കടത്തനാടിന് കലയുടെ മാമാങ്കം സമ്മാനിച്ച ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കലോത്സവം, മത്സരാര്‍ത്ഥികളും അധ്യാപകരും കലാസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റിയ കാഴ്ചയാണ് വടകരയില്‍ കാണാന്‍ സാധിച്ചത്.

കലാപ്രതിഭകള്‍ വേദിയില്‍ സര്‍ഗ്ഗവസന്തം സൃഷ്ടിക്കുമ്പോള്‍ വടകരയിലേയും, സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ പ്രവാഹമായിരുന്നു ഓരോ ദിവസവും. നിറഞ്ഞ് കവിഞ്ഞ വേദികള്‍ക്ക് മുന്നിലാണ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പ്രകടനങ്ങള്‍ കാഴ്ച വച്ചത്.

വിവിധ ഇനങ്ങളിലായി 8000 ത്തിലധികം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍, ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ടൗണ്‍ ഹാള്‍ തുടങ്ങി 19 വേദികളാണ് മത്സരങ്ങള്‍ക്കായി സജ്ജമാക്കിയത്.

നഗരിയില്‍ എത്തുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായവുമായി മെഡിക്കല്‍ സംഘവും സജീവമായിരുന്നു. വ്യത്യസ്തമായ ചികിത്സാ സജ്ജീകരണവുമായി അലോപ്പതി, ഹോമിയോപ്പതി, ആയൂര്‍വേദം തുടങ്ങി മെഡിക്കല്‍ സംഘം കലോത്സവം തുടങ്ങി അവസാനം നിമിഷം വരെ നിരവധി പേര്‍ക്ക് സേവനം നല്‍കി.

ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുന്ന ചുമതലക്ക് പുറമെ കലാപ്രതിഭകള്‍ക്കും കാണികള്‍ക്കും സൗജന്യ ചുക്കുകാപ്പിയും കുടിവെള്ളവുമെത്തിച്ച് നാഗരിയിലെത്തുന്നവരുടെ ശ്രദ്ധ പോലീസുകാരും പിടിച്ചുപറ്റി. കേരളാ പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസേര്‍സിന്റെയും നേതൃത്വത്തിലായിരുന്നു ഈ മാതൃകാ പ്രവര്‍ത്തനം. ആയിരത്തിലധികം പേരുടെ ദാഹമാണ് കലോത്സവത്തി ന്റെ ഓരോ ദിവസവും പോലീസുകാര്‍ അകറ്റിയത്.

കോവിഡ് കാലത്തിന് ശേഷം നാടുണര്‍ത്തി നടന്ന കലാ മാമാങ്കത്തെ ഒരേ മനസ്സോടെയാണ് വടകര ഏറ്റെടുത്തത്. മുന്നില്‍ നിന്ന് നയിച്ച ജനപ്രതിനിധികളോടും പൊതു പ്രവര്‍ത്തകരോടും ജില്ലാ ഭരണകൂടത്തോടും സര്‍ക്കാരിനോടും കലാസ്വാദകരോടും യുവജനോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റിയതിന് നന്ദി പറയുകയാണ് കലോത്സവ പ്രേമികള്‍.

സമാപന സമ്മേളനം എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തം കൊണ്ടും രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ്മയാലും കേരളത്തിന് മാതൃകയായി കടത്തനാട്ടില്‍ നടന്ന കലോത്സവം മാറിയെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു.