‘കളി ചിരികളുമായി അവനിനി തിരികെ വരില്ല…’ ജെ.സി.ബി തട്ടി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ കൂരാച്ചുണ്ടുകാരന്‍ സന്ദീപിന് കണ്ണീരോടെ വിട ചൊല്ലി നാട്


കൂരാച്ചുണ്ട്: കളി ചിരികളുമായി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നിലേക്ക് അവനിനി തിരികെ വരില്ല. കൂരാച്ചുണ്ട് കുഞ്ഞാംപുറത്ത് സന്ദീപ് ബാലന് കണ്ണീരോടെ വിട നല്‍കി നാട്. ഇന്നലെയാണ് ജെ.സി.ബി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന സന്ദീപ് മരണത്തിന് കീഴങ്ങിയത്.

ഇരുപത്തിരണ്ടുകാരനായ സന്ദീപ് പ്ലസ് ടു പഠനത്തിന് ശേഷം കോഴ്‌സുകള്‍ ചെയ്തിരുന്നു. അവധി ദിനങ്ങളില്‍ കാര്‍ ഡ്രൈവറായും ജോലി നോക്കി. ഈയിടെയാണ് ജെ.സി.ബിയില്‍ ഹെല്‍പ്പറായി പോയി തുടങ്ങിയത്. അങ്ങനെയിരിക്കെ കിനാലുരില്‍ ജെ.സി.ബിയുമായി എത്തിയതായിരുന്നു സന്ദീപും ഡ്രൈവറും. ജോലിക്കിടയില്‍ ജെ.സി.ബി തട്ടി സന്ദീപിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

സന്ദീപിന്റെ അപകട വിവരവും മരണവാര്‍ത്തയും ഏറെ ഞെട്ടലോടെയാണ് കുടുംബക്കാരും നാട്ടുകാരും കേട്ടത്. എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള സന്ദീപ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയും അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.

കുഞ്ഞാംപുറത്ത് ബാലന്റെയും സുരജയുടെയും മകനാണ്. അഞ്ജു, സൈനികനായ ആനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.