വടകര ഇത്തവണ ഇടതുപക്ഷത്തെ നെഞ്ചേറ്റുമെന്ന് ശൈലജ ടീച്ചര്‍; മൂരാട് മുതല്‍ കാട്ടിലപ്പീടികവരെ നൂറുകണക്കിന് വോട്ടര്‍മാരുടെ സ്വീകരണമേറ്റുവാങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൊതുപര്യടനം- ചിത്രങ്ങള്‍ കാണാം


വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ പൊതുപര്യടത്തിന് കാട്ടിലപ്പീടികയില്‍ സമാപനം. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന പൊതു പര്യടനം ഏഴ് നിയോജകമണ്ഡലങ്ങളിലേയും 1186 ബൂത്തുകളിലൂടെയാണ് കടന്നുപോകുക. ഇരുപതോളം കേന്ദ്രങ്ങളില്‍ സ്വീകരണ യോഗവുമുണ്ടാകും.

മൂരാട് നിന്ന് ആരംഭിച്ച പര്യടനം എല്‍.ഡി.എഫ് പാര്‍ലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പാര്‍ലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി വത്സന്‍ പനോളി, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.കെ.മുഹമ്മദ്, കൊയിലാണ്ടി നിയോജകമണ്ഡലം സെക്രട്ടറി കെ ദാസന്‍, കാനത്തില്‍ ജമീല എം.എല്‍.എ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മറ്റു നേതാക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

വടകര ഇത്തവണ ഇടതുപക്ഷത്തെ നെഞ്ചേറ്റും എന്നതിന്റെ തെളിവാണ് ഈ ആള്‍ക്കൂട്ടമെന്ന് മൂരാട് തടിച്ചു കൂടിയ ജനാവലിയെ അഭിസംബോധന ചെയ്തു കൊണ്ട് കെ.കെശൈലജ ടീച്ചര്‍ പറഞ്ഞു. രാവിലെ 8.30 ന് ആരംഭിച്ച പര്യടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. വന്‍ ജനാവലി അണി നിരന്ന ഘോഷയാത്രയോട് കൂടിയാണ് മൂരാട് ശൈലജ ടീച്ചറെ എതിരേറ്റത്.

തുടര്‍ന്ന് പയ്യോളി, തിക്കോടി, കൊയിലാണ്ടി തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം തന്നെ നിരവധിയാളുകളാണ് ടീച്ചറെ എതിരേല്‍ക്കാന്‍ എത്തിയത്. രാത്രിയോടെ കാട്ടിലപ്പീടികയിലെത്തിയപ്പോള്‍ സ്ത്രീകളും പ്രായമായവരുമടക്കം വന്‍പൗരാവലിയാണ് പ്രിയ സ്ഥാനാര്‍ത്ഥിയെ കേള്‍ക്കാനായെത്തിയത്. തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ യു.ഡി.എഫ് അണികള്‍ നടത്തുന്ന വ്യക്തിഹത്യ പരാജയഭീതികൊണ്ടും മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടുമാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.