കണ്ണൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന സംഭവം: കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ


കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവെന്ന് സൂചന. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയാണ് അതിക്രൂരമായി കൊലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ കൊലപാതകം. വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചാണെന്ന് കൃത്യമായ അറിവോടെയെത്തിയ പ്രതി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. കഴുത്തിലും കയ്യിലും ആഴത്തില്‍ കുത്തേറ്റിരുന്നു.

കൊലപാതകം നടന്ന സമയത്ത് വീടിന് സമീപത്ത് ബാഗും തൊപ്പിയും ധരിച്ച് ഒരു യുവാവിനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛമ്മ മരിച്ചതിനാല്‍ എല്ലാവരും മരണം നടന്ന കുടുംബവീട്ടിലായിരുന്നു. ഇവിടെ നിന്നും രാവിലെ കുളിക്കാനും വസ്ത്രം മാറാനുമായി വീട്ടിലേക്ക് പോയതായിരുന്നു വിഷ്ണുപ്രിയ. മകള്‍ തിരിച്ചെത്താന്‍ വൈകിയതോടെ അന്വേഷിച്ചു പോയ അമ്മയാണ് മരിച്ചു കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടെത്തിയത്.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയ കഴിഞ്ഞ നാല് ദിവസമായി അവധിയിലായിരുന്നു. ഇന്ന് വൈകീട്ട് തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

[md4]