ചാന്ദ്‌നിയെ കൊന്നത് അസ്ഫാക് ആലം തന്നെ; കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് മൊഴി നല്‍കിയത് അന്വേഷണം വഴി തെറ്റിക്കാന്‍


ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടു പോയ ചാന്ദ്‌നിയെ കൊന്നത് അസ്ഫാക് ആലം തന്നെയെന്ന് എസ്പി. പ്രതി കുറ്റം സമ്മതിച്ചുവെന്നും, കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നു പറഞ്ഞത് അന്വേക്ഷണം വഴിതെറ്റിക്കാനായിരുന്നെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേക്ഷിക്കുമെന്നും, കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി പറഞ്ഞു.

അസ്ഫാഖിനെ പോലീസ് കസ്റ്റഡിയിലെടുക്കമ്പോള്‍ ഇയാള്‍ അമിതമായി മദ്യപിച്ച നിലയിലായിരുന്നു. അതിനാല്‍ വ്യക്തമായ മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് ലഹരി വിട്ടശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതെന്ന് ഇയാള്‍ മൊഴി നല്‍കിയത്.

ഇതിനിടെ അസ്ഫാക്കിനെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിന് എത്തിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് നടത്താതെ പോലീസ് മടങ്ങി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഉണ്ടായിട്ടും ജനങ്ങളെ പോലീസിന് നിയന്ത്രിക്കാന്‍ സാധിച്ചില്ല.

ഇന്നലെ വൈകിട്ടാണ് ആലുവയില്‍ നിന്നും ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകള്‍ ചാന്ദ്‌നി കുമാരിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

പെരിയാര്‍ നദിയുടെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്. ചാക്കില്‍ നിന്ന് കുട്ടിയുടെ കൈ പുറത്തേക്ക് കിടന്നിരുന്നു. പ്രദേശത്ത് എത്തിയ ആളുകള്‍ കൈ കണ്ടാണ് പൊലീസിനെ വിവരം അറിയിച്ചത്. ജനശ്രദ്ധ എത്താത്ത സ്ഥലത്താണ് മൃതദേഹം ഉണ്ടായിരുന്നത്.

ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് ചാന്ദ്നി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ് ചാന്ദ്നി.