അരനൂറ്റാണ്ടിലേറെയുള്ള അഭിനയ ജീവിതത്തില്‍ വീണ്ടുമൊരു പൊന്‍തൂവല്‍; മുഹമ്മദ് പേരാമ്പ്രയ്ക്ക് ഗുരുപൂജ പുരസ്‌ക്കാരം


പേരാമ്പ്ര: അരനൂറ്റാണ്ടായി നാടക രംഗത്തെ നിറ സാന്നിധ്യമായ മുഹമ്മദ് പേരാമ്പ്രയെ തേടി വീണ്ടും പുരസ്‌ക്കാരമെത്തി. കേരള നാടക സംഗീത അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരത്തിനാണ് ഇത്തവണ അദ്ദേഹം അര്‍ഹനായത്. പ്രശസ്തിപത്രവും ഫലകത്തിനുമൊപ്പം ഫെലോഷിപ് 30,000 രൂപയും, അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.

പത്തുവയസ്സുള്ളപ്പോള്‍ പകരക്കാരായാണ് മുഹമ്മദ് പേരാമ്പ്ര നാടത്തിലേക്ക് പ്രവേശിച്ചത്. പിന്നീടങ്ങോട്ട് നടനായും, നാടക സംവിധായകനായും, പ്രഭാഷകനായും അദ്ദേഹം നിറഞ്ഞാടി. തന്റെ കഴിവുകള്‍ക്കൊണ്ട് വേദികള്‍ കീഴടക്കി അദ്ദേഹം മുന്നേറി.

കോഴിക്കോട് ചിരന്തന, കെ പി എ സി, സ്റ്റേജ് ഇന്ത്യ, തിരുവനന്തപുരം അക്ഷര കല, അങ്കമാലി നാടക നിലയം, വടകര വരദ, പേരാമ്പ്ര കലാഭവന്‍…. ഉള്‍പ്പെടെയുള്ള നിരവധി ട്രൂപ്പുകളുടെ നാടകങ്ങളിലൂടെ പതിനായിരക്കണക്കിന് വേദികളില്‍ നിറഞ്ഞാടി. മാധവിക്കുട്ടി എഴുതിയ മാധവി വര്‍മ്മ, കെ ടി മുഹമ്മദിന്റെ തീക്കനല്‍, ഇബ്രാഹീം വെങ്ങരയുടെ പടനിലം, ഉപഹാരം തുടങ്ങിയ നാടകങ്ങളിലെ മുഹമ്മദ് പേരാമ്പ്രയുടെ കഥാപാത്രങ്ങള്‍ ഇന്നും ആസ്വാദകരുടെ മനസ്സിലുണ്ട്. അച്ചുവിന്റെ അമ്മ, കഥ പറയുമ്പോള്‍, കുഞ്ഞനന്തന്റെ കട, ഉടോപ്യയിലെ രാജാവ്, തകരച്ചെണ്ട, മാച്ച് ബോക്സ്, ഉള്‍ട്ട അടക്കം പത്തിലധികം സിനിമകളിലും അഭിനയിച്ചു. അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തി.

നാടകവും വായനയുമാണ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടത്. അതിനാല്‍ അതേപറ്റി വാതോരാതെ സംസാരിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റെത്. കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മുഹമ്മദ് പേരാമ്പ്ര.