സർക്കസിലെ അതികായൻ, ജെമിനിയുടെ അമരക്കാരൻ; കണ്ണൂര്‍ സ്വദേശി ജെമിനി ശങ്കരൻ അന്തരിച്ചു


കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ അതികായൻ എം.വി.ശങ്കരൻ എന്ന ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസായിരുന്നു. ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനായി പേരെടുത്ത ശങ്കരൻ ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സർക്കസ് സ്ഥാപകനുമാണ്.

1924 ജൂൺ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ശങ്കരന്റെ ജനനം. സർക്കസ് കലയോടുള്ള താൽപര്യം കാരണം 1938-ൽ തലശ്ശേരി ചിറക്കരയിൽ, സർക്കസ് കുലപതിയായ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്ന ശങ്കരൻ അധികം താമസിയാതെ പട്ടാളത്തിലേക്ക് പോയി. പട്ടാളത്തിൽ നാലരവർഷത്തോളം തുടർന്ന ശേഷം സ്വയം വിരമിക്കുകയായിരുന്നു.

1946-ൽ കൊൽക്കത്തയിലെ പ്രശസ്തമായ ബോസ്ലിയൻ സർക്കസിൽ ചേർന്നു. ഹൊറിസോണ്ടൽ ബാറിൽ കലാകാരനായും പ്രവർത്തിച്ചു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷണൽ സർക്കസിലും ഗ്രേറ്റ് ബോംബെ സർക്കസിലും ചേർന്ന് തന്റെ കഴിവുകൾ തെളിയിച്ചു.

സാമ്പത്തികപ്രശ്നം കാരണം തകർന്ന വിജയ സർക്കസ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ഏറ്റെടുത്ത് പിന്നീട് ജെമിനി സർക്കസ് എന്ന പേരിൽ പുനരാംരംഭിച്ചു. വിദേശരാജ്യങ്ങളിലെ കലാകാരൻമാരെയും വന്യമൃഗങ്ങളെയും സർക്കസിൽ അണിനിരത്തിയ ജെമിനി സർക്കസ് ഏറെ ശ്രദ്ധേയമായി. 1977-ൽ ജംബോ സർക്കസ് കൂടി ഏറ്റെടുക്കുകയും അതിനെ ജനപ്രിയമാക്കുകയും ചെയ്തു.

സർക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ യാത്രകൾ ജീവിതാനുഭവങ്ങൾക്കൊപ്പം ശങ്കരന് നേടിക്കൊടുത്തത് പ്രശസ്തമായ പല സൗഹൃദ ബന്ധങ്ങളുമാണ്. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവരുമായും ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്കോവ തുടങ്ങിയ പ്രമുഖരുമായും സൗഹൃദമുണ്ടാക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനവും ജെമിനി ശങ്കരൻ വഹിച്ചിട്ടുണ്ട്.

ചൈനയിൽ നടന്ന ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവൽ പോലുള്ള വലിയ സദസിന്റെ ഭാഗമാകാനും ജെമിനി ശങ്കരന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്കാരത്തിനും സർക്കസിലെ സേവനം മാനിച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്.

ശോഭനയാണ് ഭാര്യ. അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ (പ്രൊഫ., മെൽബൺ ഓസ്ട്രേലിയ) എന്നിവർ മക്കളും പൂർണിമ അജയ് ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ് നായർ (കംപ്യൂട്ടർ എൻജിനിയർ മെൽബൺ, ഓസ്ട്രേലിയ) എന്നിവർ മരുമക്കളുമാണ്. എം.ബാലൻ (മുംബൈ), പരേതരായ എം. കൃഷ്ണൻ നായർ, എം. കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. നാരായണൻ, എം.ലക്ഷ്മി എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത് നടക്കും.