മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം: പാലം അടച്ചതറിയാതെ ആദ്യദിനം വലഞ്ഞ് ദീർഘദൂരയാത്രക്കാർ



വടകര:
ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഇന്നു മുതൽ നവംബർ 24 വരെ മൂരാട് പാലം നിശ്ചിത സമയ ക്രമത്തിൽ മാത്രം തുറന്ന് കൊടുക്കുന്ന രീതിയിൽ ഭാഗികമായി അടച്ചിട്ട് തുടങ്ങി. മൂരാട് പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനായാണ് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇതേക്കുറിച്ച് വിവിധ മാർഗങ്ങളിലൂടെ നിരവധി തവണ അറിയിപ്പുകൾ നൽകിയെങ്കിലും ഗതാഗത നിയന്ത്രണത്തിന്റെ ആദ്യ ദിനത്തിൽ രാവിലെ ധാരാളമാളുകൾ വലഞ്ഞു. ദീർഘ ദൂര യാത്രികരും ശബരിമല തീർത്ഥാടകരുമാണ് ഇതേക്കുറിച്ച് അറിയാതെ പാലത്തിനടുത്തെത്തി തിരിച്ചു പോവേണ്ടി വന്നവരിൽ ഭൂരിഭാഗവും.ഗതാഗത നിയന്ത്രണത്തെക്കുറിച്ചും ദിശ വ്യക്തമാക്കുന്ന തരത്തിലുമുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ എത്തിച്ചേരുന്നവരും ഉണ്ട്.

ഗതാഗത നിയന്ത്രണമായതോടെ പാലത്തിനടുത്ത് ഓട്ടോറിക്ഷകൾ സേവനമാരംഭിച്ചിട്ടുണ്ട്.വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ, പയ്യോളി പേരാമ്പ്ര റോഡിലും മണിയൂരിലെ ചിലയിടങ്ങളിലും ചെറിയ ഗതാഗത തടസ്സമുണ്ടായി.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഓൺലൈൻ പത്ര മാധ്യമങ്ങൾ വഴി അറിയിപ്പുകൾ നൽകിയിരുന്നതായി പയ്യോളി പൊലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.രാവിലെ ഉണ്ടായ ചില ബുദ്ധിമുട്ടുകൾ ഒഴികെ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും ദിശാസൂചികകൾ നൽകിയിരുന്നതിനാലും ഓരോ ജങ്ങ്ഷനിലും പൊലീസിനെ നിർത്തിയതിനാലും പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.