‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ


കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ സീരീസ് സംഘടിപ്പിച്ചത്.

സിവിക് ചന്ദ്രന്‍ വിഷയത്തിലുള്ള കോടതി നിലപാടാണ് ഇത്തരത്തിലൊരു ക്യാമ്പയിനിനെ കുറിച്ച് ചിന്ത വരാനുള്ള കാരണമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹെന്ന പറയുന്നു. “സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ് എന്നാല്‍ അതൊക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തിലെ കുഴപ്പമാണെന്ന് ചൂണ്ടിക്കാട്ടി കുറ്റവാളികളെ നിരുപാധികം വിട്ടയക്കുന്ന ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. സിവിക്ക് ചന്ദ്രന്‍ വിഷയത്തില്‍ കോടതിയുടെ നിലപാട് അംഗീകരിക്കാനാവില്ല, ഈ വിധിയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ക്യാമ്പയിൻ തുടങ്ങാനായി ഞങ്ങള്‍ തീരുമാനിച്ചത്”, ഹെന്ന പറയുന്നു.

“വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്ന വലിയൊരു സമൂഹം ഇന്നുമുണ്ട്. ആ സമൂഹത്തിന് ഒരു മാറ്റം വരണം. വസ്ത്രം അല്‍പ്പം മാറികിടന്നാല്‍ അത് കയറിപിടിക്കാനുള്ള അവകാശമായി കാണുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. സ്ത്രീകളോട് അക്രമം ചെയ്തവനാണ് സമൂഹത്തിന് മുന്നില്‍ തലകുനിക്കേണ്ടത് അല്ലാതെ ആക്രമിക്കപ്പെട്ട സ്ത്രീയല്ല.

എങ്ങനെ വസത്രം ധരിക്കുന്നത് അല്ല പ്രശ്‌നം. പകരം സ്ത്രീകളെ നോക്കി കാണുന്ന മനോഭാവമാണ് മാറേണ്ടത്. ഇപ്പോഴും വനിത ഡോക്ടര്‍മാര്‍ സ്ലീവ് ലെസ് ഡ്രസ് ഇടുന്നത് ശരിയല്ലെന്ന കാഴ്ച്ചപ്പാടുണ്ട്. നിങ്ങളൊക്കെ എന്ത് ഡോക്ടര്‍മാരാണ് എന്നാണ് ചോദ്യം. ഒരു നല്ല ഡോക്ടറെ നിര്‍ണ്ണയിക്കുന്നത് തൊഴിലിലുള്ള നൈപുണ്യവും രോഗിയോടുള്ള മനോഭാവമാണ് അല്ലാതെ വസ്ത്രമല്ല”, ഫിയോണ വ്യക്തമാക്കി.

ഇത്തരമൊരു ബോധവത്കരണ ക്യാമ്പയിനെ ആരും പ്രകടമായി എതിർത്തില്ലെങ്കിലും ഒരാൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നെന്ന് ഫിയോണ പറയുന്നു. “നാടിന്റെ സംസ്‌ക്കാരം തകര്‍ക്കുന്നു, നിങ്ങള്‍ക്ക് മാതാപിക്കള്‍ ഇല്ലേ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞങ്ങള്‍ വന്നത് വഴക്കിനല്ലെന്നും പകരം ആശയ പ്രചാരണം മാത്രമാണെന്നും പറഞ്ഞു മനസ്സിലാക്കുകയായിരുന്നെന്നും ഫിയോണ കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളില്‍ മോശം കമന്റുകള്‍ വന്നെങ്കിലും അത്തരം സൈബർ ആക്രമണങ്ങൾ ഈ മുന്നേറ്റത്തിന് ശക്തി പകരുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിദ്യാർഥികളുടെ പക്ഷം. ഇത് ശരിരം കാണിച്ച് വസ്ത്രം ധരിക്കാനുള്ള കപട മുവ്‌മെന്റാണ് എന്ന് പുച്ഛിക്കുന്നവരോട് ഒന്നേ പറയാനുള്ളു. എന്ത് വസ്ത്രം ധരിക്കണമെന്നതാണ് തങ്ങളുടെ തീരുമാനം. അതിലെ സഭ്യതയെ കുറിച്ച് വ്യക്തമായ ബോധവും തങ്ങള്‍ക്കുണ്ടെന്നും ഫിയോണ കൂട്ടിച്ചേർത്തു.

വസ്ത്രമാണോ പ്രശ്‌നമെന്ന ചോദ്യത്തിലൂന്നിയായിരുന്നു ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. കോളേജ് ക്യാംപസ്, ക്യാംപസ് ബസ് സ്റ്റോപ്പ്, മിഠായി തെരുവ് എന്നിവിടങ്ങളിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ബിരുദ വിദ്യാര്‍ത്ഥികളായ ആന്‍സി ഷാജു, രാധിക ദീജു, ഫിയോണ ജോസഫ്, ശ്രീനിമ, ശ്രീലക്ഷ്മി പ്രകാശ് എന്നിവരാണ് ഫോട്ടോ ഷൂട്ടിലെ മോഡലുകള്‍. ലേഡി വൈസ് ചെയര്‍ പേഴ്‌സണ്‍ കൂടിയായ ഫിയോണയാണ് പരിപാടിയുടെ പ്രധാന സംഘാടക. ക്യാമ്പയിന്‍ വലിയ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാനാണ് തീരുമാനമെന്നും കോളേജില്‍ നിന്നായിരിക്കും തുടക്കമെന്നും വിദ്യാർഥികൾ അറിയിച്ചു.

Summary: Female medical students protest against the controversial remarks of the Kozhikode Sessions Court granting anticipatory bail to Civic Chandran through a photo shoot.