ബിജെപി മണ്ഡലം ഭാരവാഹിയുടെ മകനും സുഹൃത്തും കള്ളുഷാപ്പില്‍ പാട്ടുപാടി; നിര്‍ത്താന്‍ ആവശ്യപ്പെട്ട ഷാപ്പ് ജീവനക്കാരന് മര്‍ദ്ദനം, പിന്നാലെ പുതുപ്പാടിയില്‍ ബിജെപി – സിപിഎം സംഘര്‍ഷം


പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിലിലെ കളളുഷാപ്പില്‍ പാട്ട് പാടിയതിനെചൊല്ലിയുണ്ടായ തര്‍ക്കം സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ബി.ജെ.പി മണ്ഡലം ഭാരവാഹിയുടെ മകനും സഹോദരി പുത്രനും കളളുഷാപ്പില്‍ മദ്യപിച്ച ശേഷം ഏറെ നേരം പാട്ടുപാടിയെന്നും ഇത് നിര്‍ത്താന്‍ ഷാപ്പ് നടത്തിപ്പുകാരനും സി.പി.എം പ്രവർത്തകനുമായ  ബിജു ആവശ്യപ്പെട്ടതോടെ ബിജുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ഷാപ്പിലെ കുപ്പികളും മേശകളും ഉള്‍പ്പെടെ ഇവര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്.

ഇതിനുശേഷം വീട്ടിലേക്കു പുറപ്പെട്ട ബിജുവിനെ വഴിയില്‍ വച്ച് തടയുകയും ബിജു അഭയം തേടിയ ഹോട്ടലില്‍ ഇവര്‍ എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവം പിന്നീട് സി.പി.ഐ.എം -ബി.ജെ.പി സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബിജുവിന്റെ വീടിനു നേരെ കല്ലെറിയുകയും ഭാര്യയെയും മകളെയും അസഭ്യം പറഞ്ഞതായും ബിജു പറയുന്നു.

ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡണ്ട് ശശിയുടെ വീടിന് നേരെയും രാത്രിയില്‍ അക്രമം ഉണ്ടായി. വാഹനങ്ങളും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തു. നിലവില്‍ പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.