കോഴിക്കോട്ടെ ബാലവിവാഹം: വരനടക്കം പ്രതികളെല്ലാം ഒളിവില്‍; പെണ്‍കുട്ടി വരനൊപ്പമായതിനാല്‍ മൊഴിയെടുക്കല്‍ വൈകുന്നു



കോഴിക്കോട്:
കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ വൈകുന്നു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന വരനൊപ്പമാണ് പെണ്‍കുട്ടിയെന്നതിനാല്‍ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളും വരനും ഉള്‍പ്പെടെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ സി.ഡബ്ല്യു.സിയും നിയമനടപടി തുടങ്ങി. പണ്‍കുട്ടിക്ക് അടുത്ത ഏപ്രിലില്‍ മാത്രമാണ് 18 വയസ്സ് പൂര്‍ത്തിയാകുക. ഇത് മറച്ചുവച്ച് മതപുരോഹിതന്‍ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

കുറ്റിക്കാട്ടൂരിലെ പള്ളിയില്‍ വെച്ച് നടന്ന ബാലവിവാഹത്തില്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ വരനാണ് ഒന്നാംപ്രതി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ മറ്റ് രണ്ട് പേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്.

പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തിയ ശേഷമാകും ബാല വിവാഹ നിരോധന നിയമത്തിന് പുറമെ കേസില്‍, പോക്‌സോ വകുപ്പ് കൂടി ചേര്‍ക്കണമോയെന്ന് പൊലീസ് തീരുമാനിക്കുക.

കോഴിക്കോട് സി.ജെ.എം കോടതിയില്‍ ചൈള്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. മെഡിക്കല്‍ കോളേജ് പൊലീസിനോടും ശിശു സംരക്ഷണ വകുപ്പിനോടും, സി.ഡബ്ല്യു.സിയും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരും കേസില്‍ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു.