പഞ്ചായത്തില്‍ നിന്ന് അവധി കിട്ടിയില്ലെന്ന് കുറിപ്പ്; ചെക്യാട് പഞ്ചാത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍


വടകര: യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെക്യാട് പഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിചെയ്യുന്ന വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്കയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയാറ് വയസ്സായിരുന്നു.

എടച്ചേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തളര്‍ത്തിയെന്നാണ് കിടപ്പുമുറിയില്‍ നിന്നും കണ്ടെടുത്ത കത്തില്‍ പറയുന്നത്. ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാര്‍ച്ചില്‍ അവധി തരാമെന്ന് ഭീഷണിപ്പെടുത്തും പോലെ പറഞ്ഞെന്ന് അവധിചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.

കഴിഞ്ഞ ദിവസം രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പ്രിയങ്കയുടെ അമ്മ ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍
ഓടിക്കൂടി വാതില്‍ തുറക്കുകയായിരുന്നു. തൂങ്ങി നില്‍ക്കുന്ന പ്രിയങ്കയെ ഉടന്‍ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അമ്മ: പുതിയോട്ടില്‍ രാധ. സഹോദരന്‍: പ്രണവ് (ബഹ്‌റൈന്‍).