ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു.

അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി ഓടി. പിന്നീട് മറ്റൊരു ബസ്സിലെ ഡ്രൈവര്‍ ബസ് പുറകോട്ട് എടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത.സ്ഥലത്തെത്തിയ പോലീസ് ചക്രത്തിനടിയില്‍പ്പെട്ട യുവതിയുടെ മുടി വെട്ടിമാറ്റിയശേഷം പുറത്തെടുക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ യുവതി മരിക്കുകയായിരുന്നു.

മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ ചികിത്സയിലുള്ള ബന്ധുവിന് വീട്ടില്‍നിന്ന് ഭക്ഷണവുമായി വന്ന് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ഭര്‍ത്താവ്: രവീന്ദ്രന്‍ (പെയിന്റിങ് തൊഴിലാളി). മക്കള്‍: ഹരിപ്രസാദ് (പ്ലസ് ടു വിദ്യാര്‍ഥി), ഹരിദേവ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി). അമ്മ: നാരായണി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം വരുത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.