കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നു; അഞ്ചു വർഷമായി മേപ്പയ്യൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ


മേപ്പയ്യൂര്‍: ഹരിയാനയില്‍ കൊലപാതകക്കേസില്‍ പ്രതിയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മേപ്പയ്യൂരില്‍ അറസ്റ്റില്‍. കൊഴുക്കല്ലൂര്‍ തിരുമംഗലത്ത് താഴെ താമസിച്ചു വന്നിരിന്ന അന്‍സാരിയെയാണ് കഴിഞ്ഞ ദിവസം ഹരിയാന പോലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നു കളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹരിയാനയില്‍ നിന്നെത്തിയ സി.ഐയും സംഘവും മേപ്പയ്യൂര്‍ പോലീസിന്റെ കൂടെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ അഞ്ച് വര്‍ഷത്തോളമായി കുടുംബത്തോടൊപ്പം കൊഴുക്കല്ലൂരില്‍ താമസിച്ച് വരികയാണ്. കൊഴുക്കല്ലൂര്‍ മേപ്പയ്യൂര്‍ ഭാഗങ്ങളിലായി ഇന്റസ്ട്രിയല്‍ വര്‍ക്ക് ചെയ്തിരുന്ന ഇയാള്‍ ഇവിടെ എല്ലാവരോടും സൗമമ്യമമായ പെരുമാറ്റമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

സമാനമായ ഒരു സംഭവമാണ് കളിഞ്ഞ ദിവസം കോഴിക്കോടും നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവില്‍ കഴിഞ്ഞ കൊടും കുറ്റവാളി പാര്‍ഗന സ്വദേശി രവികുല്‍ സര്‍ദാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മീഞ്ചന്തയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പോലീസും പശ്ചിമ ബംഗാളില്‍ നിന്നുളള അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്.

പശ്ചിമ ബംഗാളിലെ കാനിങ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മാസം 7ന് മൂന്ന് കൊലപാതകങ്ങള്‍ നടത്തി നാടുവിട്ട പ്രതിയാണ് പിടിയിലായത്. ഗോപാല്‍പൂര്‍ പഞ്ചായത്തംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സ്വപന്‍ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും രവികുലും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സ്വപന്‍ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹല്‍ദര്‍ എന്നിവരെയും വധിച്ചു. കൃത്യത്തിന് ശേഷം സംഘത്തിലെ മറ്റ് നാലുപേര്‍ പിടിയിലായെങ്കിലും സ്വപന്‍ മാജി നാടുവിടുകയായിരുന്നു.

കൊല നടത്തിയ ശേഷം ഇയാള്‍ ബംഗാളില്‍ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറുകയായിരുന്നു. മീഞ്ചന്തയിലെ പരിചയക്കാരായ അതിഥിത്തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചത്. പ്രതി കേരളത്തിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതതിനെ തുടര്‍ന്ന് ബംഗാളിലെ കാനിംഗ് പൊലീസ്, കേരള പൊലീസിനെ വിവരമറിയിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മീഞ്ചന്തയില്‍ നിന്ന് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് പിടിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളില്‍ ആശങ്കവളര്‍ത്തുകയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഇതര സംസഥാന തൊഴിലാളികളെയാണ് നാം ആശ്രയിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ആശങ്കയിലാണ്.

summary: After committing the murder accused absconding in Mepayyur for five years