ആളൊഴിഞ്ഞ പറമ്പില്‍ രാത്രികാലങ്ങളില്‍ മയക്കുമരുന്ന് കച്ചവടം; കാറില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി താമരശ്ശേരി അമ്പയത്തോട് സ്വദേശി പിടിയില്‍


കോഴിക്കോട്: ന്യൂജന്‍ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35)ആണ് പിടിയിലായത്. 7.06 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കാറുള്‍പ്പെടെ കസ്റ്റജിയിലെടുത്തു. കോഴിക്കോട് റൂറല്‍ എസ്പി ആര്‍. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ രാത്രി കാലങ്ങളില്‍ തമ്പടിക്കുന്ന സംഘങ്ങള്‍ക്ക് വേണ്ടിയാണ് ഇയാള്‍ മയക്കുമരുന്നു എത്തിക്കുന്നത്. വില്പനയില്‍ സഹായിക്കുന്നതിനായി ഇയാള്‍ക്ക് ചെറുപ്പക്കാരുടെ സംഘങ്ങളുമുണ്ട്. പൊലീസിനെ കബളിപ്പിക്കുന്നതിനായി പലതരം കാറുകള്‍ മാറി മാറി ഉപയോഗിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. ഗ്രാമിന് 1000 വെച്ച് ബാംഗ്ലൂര്‍ നിന്നും ഏജന്റുമാര്‍ മുഖേന എത്തിക്കുന്ന എം.ഡി.എം.എ 5000 രൂപക്കാണ് വില്‍ക്കുന്നത്.

കാറിന്റെ എസി വെന്റിലേറ്ററിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലിയാരുന്നു എം.ഡി.എം.എ. പാക്കിങ് സാധനങ്ങളും ത്രാസും ഡാഷ് ബോര്‍ഡിന്റെ ഉള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇയാളുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച്അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. മുന്‍പ് വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ ലോക്ക് ഡൗണ്‍ സമയത്ത് നാട്ടില്‍ വന്ന ശേഷം ആണ് മയക്കുമരുന്നു വില്പനയിലേക്ക് തിരിയുന്നത്. ബാംഗ്ലൂര്‍ നിന്നും മൊത്തവിലക്ക് എടുത്തു കോഴിക്കോട് എത്തിച്ചു കോഴിക്കോട്, വയനാട് ജില്ലകളില്‍ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ പൊലീസിനും എക്‌സൈസിനും സമീപകാലത്തു ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടു മാസത്തോളമായുള്ള നിരീക്ഷണത്തിനു ശേഷമാണ് ഇപ്പോള്‍ പിടികൂടിയത്. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.